കേന്ദ്ര സർക്കാറും മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമബംഗാൾ പര്യടനം ഇന്ന് ആരംഭിക്കും. ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ അമിത് ഷാ സംബന്ധിക്കും. തൃണമുൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറുന്ന എംഎൽഎർ ഷായുടെ റാലികളിൽ സംബന്ധിക്കും. സുവേന്ദു അധികാരിക്ക് പിന്നാലെ 3 തൃണമുല് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നേക്കും.
ബാറക്പൂർ എംഎൽഎ ഷിബേന്ദ്ര ദത്താ, കോൺടായി നോർത്തിൽ നിന്നുള്ള ബണശ്രീ മെറ്റായി എന്നിവർ തൃണമുൽ കോൺഗ്രസ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. മാൽഡാ ജാഗോൽ എംഎൽഎ ദീപാലി മിശ്രയും ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. തൃണമുൽ ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി കബീറുൾ ഇസ്ലാമും മിഡ്നാപൂർ മുൻസിപ്പൽ ചെയർമാൻ പ്രണബ് ബസു എന്നിവർ കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു.
വിവിധ പാർട്ടികളിലെ എംഎൽഎമാർ എംപിമാർ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ 30 ഓളം പേർ പാർട്ടിൽ ചേരുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഹൽദിയയിൽ നിന്നുള്ള സിപിഎം എംഎൽഎ തപസി മൊൻഡൽ ബിജെപിയിൽ ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎം കോൺഗ്രസ് ബന്ധത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിവിടുന്നതെന്ന് തപസി വ്യക്തമാക്കി.
മിഡ്നാപൂരിൽ നാളെ നടക്കുന്ന അമിത് ഷായുടെ റാലിയിലായിരിക്കും ഇതിന്റെ പ്രഖ്യാപനം നടക്കുക. നാളത്തെ റാലി ബംഗാൾ രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചർ ആയിരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.