ഡല്‍ഹി : ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യ രീതിയിലുമുള്ള ഭരണത്തിനെതിരേ പോരാട്ടം ഒറ്റയ്ക്കു നയിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിൽ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തെഴുതിയ 23 നേതാക്കളുടെ പ്രതിനിധികളുമായി അധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നേതാക്കളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കണം. അല്ലാതെ ബിജെപിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ല. കൂട്ടായ പ്രവര്‍ത്തനവും അര്‍പ്പണബോധവുംകൊണ്ടേ അത് സാധ്യമാകൂ' - രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാൽ, പാർട്ടി ഏൽപ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആശങ്ക യോഗം പങ്കുവെച്ചു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി അതിന്റെ ഉദാഹരണമാണെന്നും വിലയിരുത്തലുണ്ടായി.
ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തണം എന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ തല്‍ക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ സോണിയ ഗാന്ധി തല്‍ക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തി.