ദക്ഷിണ കൊറിയയിൽ രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേര്‍ക്കും വൈറസ് ലക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ പടർത്തിയെന്ന പരാതിയെ തുടർന്ന് പാസ്റ്റര്‍ ലീ മാൻ-ഹീ-ക്കെതിരെ കേസെടുത്തു. ഏകദേശം 9000 ആളുകള്‍ സുവിശേഷ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം. സംഭവം കൊറിയന്‍ സര്‍ക്കാറും സ്ഥിരീകരിച്ചതോടെ വാർത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത പാസ്റ്റര്‍ മുട്ടുകുത്തി മാപ്പിരന്നു.
ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനാണ് ലീ മാൻ-ഹീ. താൻ ‘മിശിഹാ’ ആണെന്ന് അവകാശപ്പടുന്ന അദ്ദേഹത്തേയും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്. ദക്ഷിണ കൊറിയയിൽ ഇതുവരെ നാലായിരത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നാണ് ഔദ്യോഗിക വിവരം. അതില്‍ 60% പേരും ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അംഗങ്ങളാണ്.
അതേസമയം, ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ഇന്നലെമാത്രം അവിടെ 476 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 26 പേര്‍ മരണപ്പെട്ടു. 'ഞങ്ങള്‍ പരമാവധി പ്രാര്‍ത്ഥന നടത്തുകയും, കഴിയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുകയും ചെയ്തു. എന്നിട്ടും രോഗത്തെ തടയാനായില്ല' എന്നാണ് ലീ മാൻ-ഹീ പറഞ്ഞത്.