ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇതുവരെ നിയന്ത്രണാതീതമല്ലാതായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാല്‍തന്നെ പുതിയ വൈറസിനേയും തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്കൽ റയാൻ പറഞ്ഞു.
എന്നാല്‍ പുതിയ കൊവിഡ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ പറഞ്ഞിരുന്നു. യുകെയിൽ കണ്ടെത്തിയ കൊറോണവൈറസ് പുതിയ വകഭേദം ആശങ്കയുയർത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണ്. 70 ശതമാനം കൂടുതല്‍ സാംക്രമികശേഷിയാണ് പുതിയ വൈറസില്‍ കണ്ടെത്തിയത്. രോഗതീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ ഇന്ത്യയിൽനിന്ന് അവിടേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ബ്രിട്ടനിൽനിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങൾ വഴിയെത്തുന്നവരും വിമാനത്താവളത്തിൽ കൊവിഡ് ടെസ്റ്റ് നടത്തണം.