ഇടുക്കി വാഗമണ്ണിൽ റിസോർട്ടിൽ ലഹരിപാർട്ടിയിൽ പങ്കെടുത്ത 49 പേരുടെ വൈദ്യപരിശോധനാ ഫലം ഇന്ന് പുറത്തുവരും. പരിശോധനയിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയാൽ പൊലീസ് കേസിൽ പ്രതിചേർക്കും. കേസിൽ അറസ്റ്റിലായ 9 പേരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡി അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വാഗമണ്ണിൽ നടന്ന പാർട്ടിക്ക് സമാനമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ നബീൽ സൽമാൻ എന്നിവരാണ് പാർട്ടിക്ക് നേതൃത്വം നൽകിയത്. മയക്കുമരുന്ന് വിതരണം ചെയ്തത് തൊടുപുഴ സ്വദേശിയായ അജ്മലാണ്. മോഡലും ബാംഗ്ലൂർ സ്വദേശിയുമായ ബ്രിസ്റ്റി വിശ്വാസും അറസ്റ്റിലായവരിൽ ഉൾപ്പെടും.
ഇടുക്കി വാഗമണ്ണിൽ സിപിഐ നേതാവിന്റെ ഉടമസ്ഥതതയിലുള്ള റിസോർട്ടിൽ നിന്നാണ് നിശാപാർട്ടിക്കിടെ ലഹരി മരുന്നു പിടികൂടിയത്. പാർട്ടിയിൽ 60 ഓളം പേരാണ് പങ്കെടുത്തത്. 25 സ്ത്രീകളും പാർട്ടിയിൽ പങ്കെടുത്തു. കൊച്ചിയിൽ നിന്നാണ് ഇവർ വാഗമണ്ണിൽ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പാർട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചത്. എസ് പിയുടെ നിർദ്ദേശം അനുസരിച്ചാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. എഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെയാണ് എസിപി റിസോർട്ടിൽ റെയ്ഡിന് എത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാർട്ടിയിൽ പങ്കെടുത്തയാളുടെ കാറിൽ നിന്ന് പൊലീസ് ലഹരി മരുന്നു കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. എൽഎസ്ഡി സ്റ്റാമ്പ്, ഹെറോയിൻ എന്നീ ലഹരിമരുന്നുകലാണ് കണ്ടെടുത്തിട്ടുള്ളത്. റിസോർട്ട് ഉടമയും സിപിഐ നേതാവുമായി ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഇയാൾ. പിറന്നാൾ ആഘോഷമാണ് റിസോർട്ടിൽ നടന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മൂന്നു മുറി മാത്രമാണ് ഇവർക്ക് നൽകിയതെന്നും ഷാജി പറഞ്ഞു.