കർഷകർ നിർദേശിച്ച പ്രകാരം നാളെ ചർച്ച നടത്താൻ ഒരുക്കമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും. മുപ്പതോളം കർഷക നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.
അടിസ്ഥാന പ്രക്ഷോഭകര്‍ വളരെ പ്രാഥമികമായി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് മേല്‍ ഉറപ്പുനല്‍കിക്കൊണ്ടുള്ള ചര്‍ച്ചയാവാമെന്നാണ് കാര്‍ഷിക മന്ത്രാലയം സെക്രട്ടറി വിവേക് അഗര്‍വാളിന് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി നാലിന നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചു. 1. ഇപ്പോള്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. 2. എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കര്‍ഷക കമ്മീഷന്‍ നിര്‍ദ്ദേശം മാനദണ്ഡമാക്കി താങ്ങുവില പ്രഖ്യാപിക്കാന്‍ തയാറാകണം. 3. മലിനീകരണ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കണം. 4. വൈദ്യുതി ചാര്‍ജിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുക. എന്നിവയാണ് കര്‍ഷകര്‍ ചര്‍ച്ചക്കായി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍.
ഒരു മാസം പിന്നിട്ട കർഷക പ്രക്ഷോഭത്തിനു പരിഹാരവഴി തേടി കേന്ദ്രവും കർഷകരും തമ്മിൽ നടത്തുന്ന ആറാം ചർച്ചയായിരിക്കും നടക്കാന്‍ പോകുന്നത്. നേരത്തെ നടന്ന 5 ഔദ്യോഗിക ചർച്ചകൾക്കു പുറമേ ഏതാനും സംഘടനാ നേതാക്കളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ അനൗദ്യോഗിക കൂടിക്കാഴ്ചയും നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല.
അതേസമയം, കര്‍ഷകരുമായി പലവട്ടം നടത്തിയ ചര്‍ച്ചകളെ സംബന്ധിച്ച് വളരെയേറെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കി കര്‍ഷകരെ ആത്മാര്‍ഥമായി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.