കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇനിയും അലംഭാവം കാണിക്കരുതെന്ന് പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. നിയമം പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറാണ് മുന്‍കൈ എടുക്കേണ്ടത് -പ്രിയങ്ക ഗാന്ധി പറഞ്ഞു.
കര്‍ഷക സമരത്തെ തള്ളിപ്പറയുന്നതിനായി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന വിശേഷണങ്ങള്‍ മഹാപാപമാണെന്നും പ്രിയങ്ക പറഞ്ഞു. കര്‍ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ട്. പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കർഷകർക്കെതിരെ മുതിർന്ന നേതാക്കൾ ഉപയോഗിച്ച അപകീർത്തികരവും നിന്ദ്യവുമായ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പു പറയാന്‍ തയ്യാറാവുകയാണ് വേണ്ടത്. അര്‍ബണ്‍ നക്സലുകള്‍, ഖാലിസ്ഥാനികൾ, ഗുണ്ടകൾ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് കർഷകരെ അപകീർത്തിപ്പെടുത്തുന്നതും നീതിക്കുവേണ്ടിയുള്ള അവരുടെ യഥാർത്ഥ പോരാട്ടത്തെ താറടിച്ചു കാണിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
അതേസമയം, കർഷകർ നിർദേശിച്ച പ്രകാരം നാളെ ചർച്ച നടത്താൻ ഒരുക്കമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും. മുപ്പതോളം കർഷക നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.