വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെകുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച് ചൈന. 'പ്രാദേശവാസികളുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിക്കുക വഴി നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ്' ഷാങ് ഷാന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കെതിരേ ആരോപിക്കുന്ന കുറ്റം.
മുൻ അഭിഭാഷക കൂടിയായ ഷാങ് ഷാന്‍ നിരവധി മാസങ്ങളായി നിരാഹാര സമരത്തിലാണ്. അവരുടെ ആരോഗ്യനില വളരെ മോശമാണെന്ന് അഭിഭാഷകർ പറയുന്നു. ആദ്യഘട്ടത്തില്‍ വുഹാനില്‍ പോയി ഗ്രൌണ്ട് റിപ്പോര്‍ട്ടിംഗ് നടത്തി സര്‍ക്കാറിന്‍റെ കണ്ണിലെ കരടായി മാറിയ നിരവധി മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഷാങ് ഷാന്‍. ചൈനയിൽ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമല്ല. മഹാമാരിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് എതിരാണെന്ന് തോന്നിയാല്‍ അത് പ്രചരിപ്പിക്കുന്നവരേയെല്ലാം സര്‍ക്കാര്‍ അഴിക്കുള്ളിലാക്കും.
ഇന്ന് രാവിലെയാണ് ഷാങ് ഷാന്‍ തന്റെ അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ ഹാജരായത്. അവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം അനുസരിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ വുഹാനിലേക്ക് പോയ അവര്‍ സ്വതന്ത്രമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് പറയുന്നത്. അവര്‍ അന്ന് നല്‍കിയ ലൈവ് സ്ട്രീമിംഗും റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. മറ്റ് സ്വതന്ത്ര പത്രപ്രവർത്തകരെ തടഞ്ഞുവയ്ക്കുന്നതും, കൊവിഡ് വ്യാപനത്തെ ഫലപ്രദമായി നേരിടുന്നതില്‍ പരാചയപ്പെട്ട പ്രാദേശിക ഭരണകൂടത്തിനെതിരെ ഇരകളുടെ കുടുംബങ്ങള്‍തന്നെ രംഗത്തു വരുന്നതുമെല്ലാം അവര്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തു.
അതിനുശേഷം മെയ് 14-ന് വുഹാനിൽ നിന്ന് അവരെ കാണാതായി. എന്നാല്‍ പോലീസ് അവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് നവംബർ മാസത്തിലാണ്. അത്ര കാലവും അവരെ പോലീസ് എവിടെയാണ് പാര്‍പ്പിച്ചതെന്ന് വ്യക്തമല്ല. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇപ്പോള്‍ അവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.