ആലപ്പുഴ നഗരസഭാ അധ്യക്ഷയെ നിശ്ചയിച്ചതിനെ ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറി. ചെയർമാനായി സൗമ്യാ രാജിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഎമ്മിന്റെ കൊടി പിടിച്ച് നൂറോളം പ്രവർത്തകരാണ് നഗരത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തത്. നിരവധി സ്ത്രീകളും പ്രകടനത്തിലുണ്ടായിരുന്നു. കെ കെ ജയമ്മയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്വകാര്യ സ്കൂൾ മാനേജർക്കുവേണ്ടി പാർട്ടിയെ ചിലർ വിറ്റെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്ജനെതിരയാണ് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്.
ചെയർമാൻ സ്ഥാനത്തെ ചൊല്ലി സിപിഎമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നാണ് സൗമ്യാരാജിനെ ചെയർപേഴ്സണായി തീരുമാനിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ പരസ്യ പ്രകടനത്തിന് പ്രവർത്തകർ മുതിരുമെന്ന് സിപിഎം നേതൃത്വം കരുതിയില്ല. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് സൗമ്യാ രാജ്. 52 അംഗ മുൻസിപ്പൽ കൗൺസിലിൽ എൽഡിഎഫിന് 25 അംഗങ്ങളാണുള്ളത്. മികച്ച വിജയം നേടിയിട്ടും ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുണ്ടായ പരസ്യ പ്രതിഷേധം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷയെ നിശ്ചയിച്ചതിനെ ചൊല്ലി ചരിത്രത്തിൽ ആദ്യമായാണ് സിപിഎം പ്രവർത്തകർ പാർട്ടിക്കെതിരെ പരസ്യ പ്രതിഷേധം ഉയർത്തുന്നത്. പ്രകടനം നടത്തിയത് പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടി എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും നാസർ പറഞ്ഞു.