പാലക്കാട് നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ബിജെപി അംഗം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപി അംഗം വി നടേശനാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതത്. തുടർന്ന്, ചെയ്ത വോട്ട് തിരിച്ചെടുക്കണമെന്ന് നടേശൻ വരണാധികാരിയോട് ആവശ്യപ്പെട്ടു. വോട്ട് മാറിപ്പോയതാണെന്നാണ് നടേശന്റെ വാദം. വോട്ട് തിരിച്ചെടുക്കണമെന്ന് ആവശ്യത്തെ കോൺഗ്രസ് എൽഡിഎഫ് അംഗങ്ങൾ എതിർത്തു.
തുടർന്ന് വൻ വാക്ക് തർക്കത്തിനാണ് കൗൺസിൽ ഹാൾ സാക്ഷ്യം വഹിച്ചത്. വരണാധികാരിക്ക് മുന്നിൽ ഇരുപക്ഷവും ചേരിതിരിഞ്ഞ തർക്കമായി. ജില്ലാ കളക്ടറുമായി വരണാധികാരി വിഷയം ചർച്ച നടത്തി. നടേശന്റെ വോട്ട് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന വരണാധികാരി അറിയിച്ചെങ്കിലും എൽഡിഎഫ് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം തുടർന്നു.
52 അംഗ കൗൺസിലിൽ ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിൽ നടേശന്റെ വോട്ട് നിർണായകമാവില്ല. എങ്കിലും ഇരുപക്ഷങ്ങളും ഹാളിൽ കനത്ത ബഹളമാണുണ്ടാക്കിയത്.