പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദല്‍ യുണൈറ്റഡിനെ കാലുവാരി ന്യൂനപക്ഷമാക്കിയതിനെ തുടര്‍ന്ന് ബിജെപിക്കും ജെഡിയുവിനും, ഇടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത മറനീക്കുന്നു. ലവ് ജിഹാദ് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും കര്‍ഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിലെ കടുംപിടുത്തവും ജെഡിയുവില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് അരുണാചല്‍ പ്രദേശിലെ ജെഡിയു എംഎല്‍എമാരെ ബിജെപി കൂറുമാറ്റി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുപോയിരിക്കുന്നത്.
യുപിയിലും മധ്യപ്രദേശിലും ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവന്ന വിവാഹത്തിനായുള്ള മതപരിവര്‍ത്തന നിരോധന നിയമം ബീഹാറില്‍ കൂടി നടപ്പാക്കണം എന്നാണ് ബിജെപി നിലപാട്. എന്നാല്‍ ഇത് നടപ്പാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ പാര്ട്ടിയാണെങ്കിലും സഖ്യത്തില്‍ ബിജെപിയെക്കാള്‍ ചെറിയ പാര്‍ട്ടിയായ ജെഡിയുവിന്റെ നിലപാട്. ഇത് പരസ്യമായി പുറത്തുപറയുകയാണ് ജെഡിയു നേതാവ് കെ സി ത്യാഗി ചെയ്തിരിക്കുന്നത്. നിയമം ബീഹാറില്‍ നടപ്പാക്കാനാവില്ല എന്ന് പറഞ്ഞ ത്യാഗി നിയമത്തെ അതിരൂക്ഷമായി വിമര്‍ശിച്ചു. " മതപരിവര്‍ത്തന നിരോധന നിയമത്തിലൂടെ അവര്‍ സമൂഹത്തില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്, ഇത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്- കെ സി ത്യാഗി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അരുണാചല്‍ പ്രദേശിലെ തങ്ങളുടെ എംഎല്‍എ കൂറുമാറ്റി കൊണ്ടുപോയ ബിജെപി നിലപാടിനെ ജെഡിയുവിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ ആര്‍ പി സിംഗ് വിമര്‍ശിച്ചു. തങ്ങള്‍ ഒരിക്കലും സഖ്യകക്ഷികളെ വഞ്ചിക്കുന്നവല്ലെന്നും അതിനായി കുതന്ത്രങ്ങള്‍ മെനയുന്നവരല്ലെന്നും ബിജെപി പരാമര്‍ശിച്ചു കൊണ്ട് ആര്‍ പി സിംഗ് തുറന്നടിച്ചു. ചിരാഗ് പസ്വാനെ ഉപയോഗിച്ച് ബീഹാറില്‍ തങ്ങളുടെ സീറ്റ് പരമാധി കുറപ്പിക്കാനാണ് ബിജെപി ശ്രമിച്ചത് എന്ന അഭിപ്രായം ശക്തിപ്രാപിക്കുന്നതിനിടയിലാണ് പുതിയ അഭിപ്രായ വ്യത്യാസങ്ങള്‍ സഖ്യ കക്ഷികള്‍ക്കിടയില്‍ തലപൊക്കുന്നത്. ഇത് ബീഹാര്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന നിലയിലേക്ക് വളരുകയാണ്.