ട്രംപിനു കീഴില്‍ അമേരിക്കയുടെ സുരക്ഷാ ഏജന്‍സികള്‍ ദുര്‍ബലമായെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. പ്രതിരോധ വകുപ്പില്‍ നിന്നടക്കം തന്റെ ടീം ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ബൈഡന്‍ ആരോപിച്ചു. ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.
നവംബർ 3-നു തന്നെ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹത്തിന് രഹസ്യാന്വേഷണ വിവരങ്ങൾ നകാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ തയ്യാറായിട്ടില്ല. അസാധാരണമായ നടപടിയാണിത്. എന്നാല്‍ അധികാര കൈമാറ്റം സുഗമമാക്കുന്നതിന് ഉദ്യോഗസ്ഥർ പരമാവധി പ്രൊഫഷണലിസത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ പ്രതികരിച്ചത്.
അതേസമയം, ട്രംപ് കൊവിദ് ദുരിതാശ്വാസ പാക്കേജ് ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നതിനേയും പരസ്യമായി വിമര്‍ശിച്ച് ബൈഡന്‍ രംഗത്തെത്തിയിരുന്നു. അവസാന നാളുകളില്‍ പോലും ട്രംപ് കൃത്യവിലോപം തുടരുകയാണെന്നും ദുരിതാശ്വാസ ബില്ലിൽ ഉടൻ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളും ബൈഡന്‍റെ പ്രതികരണം ഏറ്റെടുത്തതോടെ ട്രംപ് കഴിഞ്ഞ ദിവസം ബില്ലില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു.