ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ദയനീയമായി തോറ്റ ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിനുശേഷം കാണികളെ നോക്കി 'നിശബ്ദരാക്കാൻ’ ചുണ്ടിൽ വിരൽവെച്ച് കോലി ആംഗ്യം കാണിച്ചിരുന്നു. കൂടാതെ, കെയ്ൻ വില്യംസണെ ജസ്പ്രീത് ബുമ്ര ബോൾഡാക്കിയപ്പോഴും കോലി അതിരുവിട്ട ആഹ്ളാദ പ്രകടനം നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അതുസംബന്ധിച്ച് ചോദ്യം ചോദിച്ചതാണ് കോലിയെ ചൊടിപ്പിച്ചത്.
'നിങ്ങളുടെയൊക്കെ വിചാരമെന്താണ്? എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ആദ്യം അന്വേഷിക്ക്. മുഴുവന്‍ കാര്യങ്ങളും അറിയാതെയാണ് നിങ്ങള്‍ സംസാരിക്കുന്നത്' എന്നായിരുന്നു കോലി ഒരു മാധ്യമ പ്രവര്‍ത്തകന് നല്‍കിയ മറുപടി. രണ്ടു ടെസ്റ്റുകള്‍ കളിച്ച ന്യൂസിലൻഡ് പര്യടനത്തിൽ നാല് ഇന്നിംഗ്സുകളിൽനിന്ന് കോലി ആകെ നേടിയത് 38 റൺസാണ്. ഒരു ഇന്നിംഗ്സില്‍ പോലും കൃത്യതയോടെ ബാറ്റ് വീശാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിരുന്നില്ല.
കളിക്കളത്തിലെ കോലിയുടെ ചേഷ്ടകള്‍ അടങ്ങുന്ന വീഡിയോകൾ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമാറ്റത്തിൻ്റെ പേരിൽ കോലിക്ക് ഐസിസി ഡീമെരിറ്റ് പോയിൻ്റുകൾ നൽകണമെന്നാണ് ട്വിറ്ററിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരുടെ ആവശ്യം.