ആലപ്പുഴയിൽ നഗരസഭാ അധ്യക്ഷനെ ചൊല്ലി പരസ്യ പ്രതിഷേധം സംഘടിപ്പിച്ചതിൽ മുതിർന്ന സിപിഎം നേതാക്കൾക്ക്പങ്കുള്ളതായി സൂചന. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. വിഷയം ഗൗരവമായി എടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ ഏറെകാലമായി തുടരുന്ന വിഭാഗീയതയുമായി പ്രശ്നത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
പരസ്യ പ്രതിഷേധ പ്രകടനം സംഘടപ്പിച്ച 3 ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 3 ബ്രാഞ്ച് സെക്രട്ടറിമാരോടും 11 പാർട്ടി അംഗങ്ങളോടും സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. ഇവർ നൽകിയ വിശദീകരണം തള്ളിയാണ് സിപിഎം ജില്ലാ കമ്മിറ്റി ഇവരെ പുറത്താക്കിയത്.
ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. നിരവധി സ്ത്രീകളും പ്രകടനത്തിലുണ്ടായിരുന്നു. കെ കെ ജയമ്മയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്വകാര്യ സ്കൂൾ മാനേജർക്കുവേണ്ടി പാർട്ടിയെ ചിലർ വിറ്റെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്ജനെതിരയാണ് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്.
ചെയർമാൻ സ്ഥാനത്തെ ചൊല്ലി സിപിഎമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നാണ് സൗമ്യാരാജിനെ ചെയർപേഴ്സണായി തീരുമാനിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ പരസ്യ പ്രകടനത്തിന് പ്രവർത്തകർ മുതിരുമെന്ന് സിപിഎം നേതൃത്വം കരുതിയില്ല. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് സൗമ്യാ രാജ്. 52 അംഗ മുൻസിപ്പൽ കൗൺസിലിൽ എൽഡിഎഫിന് 25 അംഗങ്ങളാണുള്ളത്. മികച്ച വിജയം നേടിയിട്ടും ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുണ്ടായ പരസ്യ പ്രതിഷേധം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.