ആലപ്പുഴയിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു. ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ സിപിഎം വനിതാ നേതാക്കൾ അധ്യക്ഷ സ്ഥാനം പങ്കിടും. സൗമ്യ രാജും, കെ കെ ജയമ്മയുമാണ് സ്ഥാനം രണ്ടര വർഷം പങ്കിടുക. സൗമ്യ രാജിനെ അധ്യക്ഷയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തിയത് ഏറെ വിവാദമായിരുന്നു. നെഹ്റു ട്രോഫി വാർഡിൽ നിന്ന് ജയിച്ച ജയമ്മയെ അധ്യക്ഷയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
പ്രകടനം നടത്തിയ 3 ബ്രാഞ്ച് സെക്രട്ടരിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി പിൻവലിച്ചത്. പ്രതിഷേധം സംഘടിപ്പിച്ചവരോട് വിശദീകരണം തേടിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണ് നിർദ്ദേശം. ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ചു കൊണ്ട് മാത്രമെ നടപടി എടുക്കാവൂ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിശദീകണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരസ്യ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
പ്രകടനത്തിൽ 11 പാർട്ടി അംഗങ്ങൾ പങ്കെടുത്തതായും സിപിഎം കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെയായിരുന്നു പ്രകടനമെന്ന് നേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തിൽ നിന്നും ജില്ലാ നേതൃത്വം തൽക്കാലം പിൻമാറി.