കാർഷിക നിയമത്തിനെതിരായ കേരള നിയമസഭ പ്രമേയത്തെ അനുകൂലിച്ച നടപടിയില്‍ ഒ രാജഗോപാൽ എംഎൽഎയെ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. രാജഗോപാലിന്റെ നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. സമൂഹ മാധ്യമങ്ങിലെ സംഘപരിവാർ ഗ്രൂപ്പുകൾ കടുത്ത വിമർശനമാണ് രാജഗോപാലിനെതിരെ ഉയര്‍ത്തിയത്. പാർട്ടി നിലപാട് ധിക്കരിച്ചതിലുള്ള അതൃപ്തി രാജഗോപാലിനെ നേരിട്ട് അറിയിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. രാജഗോപാലിന്റെ നിലപാട് സംബന്ധിച്ച് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിവാദം കൂടുതൽ കത്തിപ്പടരാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കും. മുതിർന്ന നേതാവായ രാജഗോപിനെതിരനെ നടപടി എടുക്കുന്നത് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. സംഘപരിവാർ സംഘടനയായ കിസാൻ സംഘ് രാജഗോപാലിനെ ന്യായീകരിച്ചതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. ചാനൽ ചർച്ചയിലാണ് കിസാൻ സംഘ് പ്രതിനിധി കാർഷിക ബില്ലിനെ പരോക്ഷമായി എതിർത്തും രാജഗോപാലിനെ അനുകൂലിച്ചു രംഗത്തെത്തിയത്. സംഘടനയുടെ നിലപാടാണ് രാജഗോപാൽ ഉയർത്തിക്കാട്ടിയതെന്നാണ് കിസാൻ സംഘ് നേതാവ് അഭിപ്രായപ്പെട്ടത്.
കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് രാജഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. അത് താൻ സ്വീകരിക്കുകയാണ്. അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിക്കേണ്ട കാര്യമല്ല ഇത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേദഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തിലെ ചില വാചകളോട് മാത്രമാണ് എതിർപ്പുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്തത്. നിയയമ പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നിയമം പിൻവലിക്കണമെന്നാണ് നിയമസഭയുടെ പൊതുവികാരത്തിന് ഒപ്പമാണ് താൻ എന്നും രാജഗോപാൽ പറഞ്ഞു.