ഡല്‍ഹി: കൊവിഡിനെതിരെ ഇന്ത്യയിൽ ആദ്യമായി വാക്സീൻ ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് വാക്സീനായ കോവിഷീൽഡിനാണ് ഉപാധികളോടെ അനുമതി നൽകിയത്. കരുതൽ വേണമെന്ന മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച യോഗംചേർന്ന സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്‌ധസമിതിയുടെ ശുപാര്‍ശക്കാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. 70.42 ശതമാനം ആണ് കോവിഷീൽഡിന്റെ ഫലപ്രാപ്തി. ബുധനാഴ്‌ചയ്‌ക്കുള്ളിൽ രാജ്യത്ത് കോവിഡ് പ്രതിരോധ യജ്ഞത്തിന് തുടക്കം കുറിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അതേസമയം, കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനായ കോവാക്സീന്റെ ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നു. ഫൈസർ, ഭാരത് ബയോടെക് എന്നീ കമ്പനികളും വാക്‌സിനുകൾക്ക് അടിയന്തര അനുമതി തേടി വിദഗ്‌ധസമിതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ ഫൈസർ പ്രതിനിധികൾ വീണ്ടും സമയം ചോദിച്ചു. ഭാരത് ബയോടെക് വിശദാംശങ്ങൾ കൈമാറി. ഉടൻ അനുമതി ലഭിച്ചേക്കും.