കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. 'ഇന്ത്യയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. എല്ലാ പൊതുജനാരോഗ്യ സംരക്ഷണ നടപടികളും സ്വീകരിക്കുന്നതോടൊപ്പം മുന്‍ഗണനാ ക്രമത്തില്‍ വാക്സിന്‍ ലഭ്യതകൂടെ ഉറപ്പാക്കുന്നത് കൊവിഡ് വ്യാപനം വേഗത്തില്‍ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഡ് വാക്സീനായ കോവിഷീൽഡിനാണ് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 70.42 ശതമാനം ആണ് കോവിഷീൽഡിന്റെ ഫലപ്രാപ്തി. ബുധനാഴ്‌ചയ്‌ക്കുള്ളിൽ രാജ്യത്ത് കോവിഡ് പ്രതിരോധ യജ്ഞത്തിന് തുടക്കം കുറിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അതേസമയം, കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനായ കോവാക്സീന്റെ ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നു. ഫൈസർ, ഭാരത് ബയോടെക് എന്നീ കമ്പനികളും വാക്‌സിനുകൾക്ക് അടിയന്തര അനുമതി തേടി വിദഗ്‌ധസമിതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ ഫൈസർ പ്രതിനിധികൾ വീണ്ടും സമയം ചോദിച്ചു. ഭാരത് ബയോടെക് വിശദാംശങ്ങൾ കൈമാറി. ഉടൻ അനുമതി ലഭിച്ചേക്കും.