രാജ്യത്ത് വാക്സിനുകൾക്ക് അനുമതി നൽകിയ കൂട്ടത്തിൽ കോവാക്സിനും അംഗീകാരം നൽകിയതിനെതിരെ കോൺഗ്രസ്. ശശി തരൂര്‍ എംപിയും മുതിര്‍ന്ന നേതാവ് ജയറാം രമേശുമാണ് കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കോവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാല്‍ ഇത് അപകടകരമാണെന്നും ഇരുവരും പറഞ്ഞു.
കോവാക്സിൻെറ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ ഇപ്പോൾ അംഗീകാരം നൽകിയത് അപക്വവും അപകടകരവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ദയവായി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. മുഴുവൻ പരീക്ഷയും പൂർത്തിയാകുന്നതുവരെ ഇതിൻെറ ഉപയോഗം ഒഴിവാക്കണം - തരൂർ ട്വീറ്റ് ചെയ്തു. കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനായ കോവാക്സീന്റെ ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നു. ഫൈസർ, ഭാരത് ബയോടെക് എന്നീ കമ്പനികളും വാക്‌സിനുകൾക്ക് അടിയന്തര അനുമതി തേടി വിദഗ്‌ധസമിതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ ഫൈസർ പ്രതിനിധികൾ വീണ്ടും സമയം ചോദിച്ചു. ഭാരത് ബയോടെക് വിശദാംശങ്ങൾ കൈമാറി. ഉടൻ അനുമതി ലഭിച്ചേക്കും.