ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ആദ്യമായി 30,000 ഡോളർ മറികടന്നു. പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെയാണ് ആളുകള്‍ ബിറ്റ്‌കോയിനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. പെട്ടെന്നുള്ള ബിറ്റ്കോയിൻ നേട്ടം സാധാരണ ഇക്വിറ്റികളിൽ ഉറച്ചുനിൽക്കുന്ന വ്യാപാരികളെപ്പോലും ബിറ്റ്കോയിനിലേയ്ക്ക് ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിറ്റ്കോയിനിന്റെ വിലയിൽ പെട്ടെന്നുണ്ടാകുന്ന അനിയന്ത്രിതമായ ചാഞ്ചാട്ടത്തെത്തുടർന്ന് ബിറ്റ്കോയിൻ സ്വീകരിക്കുന്ന പല കമ്പനികളും നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. ഒരു ബിറ്റ്കോയിന് 2017 തുടക്കത്തിൽ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് 10 ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു.
ഓൺലൈൻ പേയ്‌മെന്റ് ഭീമനായ പേപാൽ ക്രിപ്റ്റോകറൻസി ഉപയോഗിക്കാൻ അക്കൗണ്ട് ഉടമകളെ പ്രാപ്തമാക്കുമെന്ന് പറഞ്ഞിരുന്നു. അതിനുശേഷം, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് ഭീമനായ ജെപി മോർഗൻ ചേസിലെ വിശകലന വിദഗ്ധർ ക്രിപ്റ്റോകറൻസിയെ സ്വർണ്ണവുമായി താരതമ്യപ്പെടുത്തിയതും നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി എന്നാണ് വിലയിരുത്തല്‍.