കഴിഞ്ഞ ദിവസം അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ. മരണ കാരണം കൃത്യമായി കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതിനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകീട്ടാണ് അനിലിന് അസുഖം മൂർച്ഛിച്ചത്. തുർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകായായിരുന്നു. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കായംകുളം പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു.
കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന അനിലിനെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മൂക്കിൽ നിന്ന് രക്തം വന്നിരുന്നെന്ന് ആരോപണമുണ്ട്. ചികിത്സാ പിഴിവോ മറ്റ് ദുരൂഹതകളോ മരണത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കിംസ് ആശുപത്രി അധികൃതരും അന്വേഷണം വേണമെന്ന നിലപാടിലാണെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കായംകുളം തിരുവനന്തപുരത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.