ഡല്‍ഹി: കർഷക സമരം ശക്തമാകുമ്പോൾ ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അര ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണ്‍ വഴി നടത്തുന്ന പ്രസംഗങ്ങള്‍ അല്ല ദേശീയത എന്ന് അദ്ദേഹം തുറന്നടിച്ചു. കർഷകരുടെ ക്ഷേമത്തിനെ കുറിച്ച് സംസാരിക്കുന്നതാണ് യഥാർഥ ദേശീയത. ഇപ്പോള്‍ നിങ്ങള്‍ ലവ് ജിഹാദിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. വിവാഹങ്ങളില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു. കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. രാജ്യത്തെ കര്‍ഷക നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ നിന്നും മറ്റു ചില പാര്‍ട്ടികളില്‍ നിന്നുമായിരുന്നു. അതിന് ചരിത്രം സാക്ഷിയാണ്. ബിജെപിയില്‍ ഒരു കര്‍ഷക നേതാവു പോലുമില്ല. അവരില്‍ നിന്ന് ഉണ്ടാകുകയുമില്ല - സച്ചിന്‍ പറഞ്ഞു.
കേന്ദ്ര നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണു കൊടും ശൈത്യം വകവയ്ക്കാതെ ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ തമ്പടിക്കുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ മൂന്നു സമരവേദികളും വെള്ളത്തിനടിയിലായി. എന്നിട്ടും പിന്മാറാത്ത സമരവീര്യത്തെ മറികടക്കാന്‍ അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.
അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ നടത്തുന്ന സമരം 40-ാം ദിവസത്തിലേക്കു കടക്കവെ, കേന്ദ്രസർക്കാരും കർഷകരുമായുള്ള നിർണായക ചർച്ച ഇന്ന് നടക്കും. പരിഷ്കരിച്ച നിയമങ്ങൾ പൂർണമായി പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടു വച്ചിരിക്കുന്നത്. സര്‍ക്കാര്‍ പഴയ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.