കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന് ജാമ്യത്തിൽ തുടരാം. പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയത്. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി പറഞ്ഞു.
വസ്തുതകൾ പരിഗണിക്കാതെയാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ അന്വേഷണം തുടരുന്ന ഘട്ടത്തിലാണ് ജാമ്യം അനുവദിച്ചത്, മറ്റ് ചില പ്രതികളെ കൂടി കണ്ടെത്താനുണ്ട് എന്ന കാര്യങ്ങളും എൻഐഎ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് മറ്റ് പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുമെന്നും എൻഐഎ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.