കൊച്ചി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.
കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലുള്ള മംഗളൂരുവിലേയ്ക്കാണ് പ്രകൃതിവാതകം കൊണ്ടുപോകുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ ആണ് പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഏകദേശം 3000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.