ഡല്‍ഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ബുധനാഴ്ച മുതൽ 20-ാം തീയതി വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടന നേതാക്കൾ യോഗം ചേരും.
താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച കര്‍ഷകര്‍ ആരംഭിച്ചത്. ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിക്കണമെന്നും എല്ലാവരും രണ്ട് മിനുട്ട് എഴുന്നേറ്റ് നില്‍ക്കണമെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറയുകയും കേന്ദ്രമന്ത്രിമാരടക്കം എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.
കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽയിലേക്ക് നീങ്ങും. റിപ്പബ്ളിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. ഡൽഹിയിലും ട്രാക്ടർ മാർച്ച് സംഘടിപ്പിക്കും. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധം നടത്തുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്.