കൊച്ചി-മംഗലാപുരം ഗെയിൽ പൈപ്പ്ലൈൻ ഉദ്ഘാടനം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സൈബർ സഖാക്കളുടെ പൊങ്കാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ചിത്രമാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത്. ഗെയിൽ പദ്ധതി കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റെ മാത്രം നേട്ടമെന്നാണ് പോസ്റ്റിന്റെ താഴെ പൊങ്കാലയിലുടുന്നവരുടെ അവകാശവാദം. സിപിഎം അനുകൂലികളാണ് സുരേന്ദ്രനെതിരെ പൊങ്കാലയിടുന്നവരിൽ ഭൂരിഭാഗവും.
ഗെയിൽ പദ്ധതി നടപ്പാക്കിയാൽ പിണറായി വിജയനെ ഇച്ഛാശക്തിയുള്ള നേതാവായി അംഗീരിക്കാമെന്ന് സുരേന്ദ്രന്റെ ഫേസ്ബുക്കിലെ പഴയ പോസ്റ്റിന്റെ ലിങ്കുകൾ കമന്റിൽ നിറയുന്നുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടനെയാണ് സുരേന്ദ്രൻ ഇത്തരമൊരു പോസ്റ്റിട്ടത്. ഗെയിലിന്റെ ഓരോ ഘട്ടത്തിലും സുരന്ദ്രന്റെ ഈ പോസ്റ്റ് സിപിഎം അനുകൂലികളാണ് പൊക്കിക്കൊണ്ടു വരുന്നത്. പോസ്റ്റിന് താഴെ കമന്റായി സിപിഎം അനുഭാവികൾ പിണറായി വിജയന് അഭിവാദ്യം അർപ്പിക്കുപ്പോൾ ബിജെപിക്കാർ പോസ്റ്റ് പരമാവധി ഷെയർചെയ്താണ് മറുപടി നൽകുന്നത്.
കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.
കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലുള്ള മംഗളൂരുവിലേയ്ക്കാണ് പ്രകൃതിവാതകം കൊണ്ടുപോകുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ ആണ് പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഏകദേശം 3000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.