കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 25 പ്രതികളാണ് യു.എ.പി.എ ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കണ്ണൂർ ജില്ലയിലെ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ആയിരുന്ന കതിരൂർ മനോജ് 2014 സെപ്തംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. 2018ലാണ് കേസില്‍ സി.പി.എമ്മിൻ്റെ മുതിർന്ന നേതാവും അന്നത്തെ ജില്ല സെക്രട്ടറിയുമായിരുന്ന പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തുന്നത്. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസിലെ ഇരുപത്തി അഞ്ചാം പ്രതിയായ ജയരാജന് പുറമെ സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ സ്വദേശികളും പ്രദേശിക സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കളുമായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് തുടങ്ങിയവരാണ് മറ്റ് പ്രതികൾ.