തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്കോ ഔട്ടലറ്റുകളിൽ മദ്യത്തിന് വിലകൂട്ടാൻ നീക്കം. മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 7 ശതമാനം വരെയാണ് കൂടുക. വിലകൂട്ടണമെന്ന് ബെവ്കോ എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെവ്കോയുടെ ആവശ്യം സർക്കാറിന്റെ സജീവമായി പരിഗണിക്കുന്നുണ്ട്. അടിസ്ഥാന വിലക്ക് ആനുപാതികമായി നികുതിയും മറ്റ് ചാർജുകളും കൂടും. ഇതോടെ ഒരു ലിറ്റർ മദ്യത്തിന് ശരാശരി 100 രൂപയെങ്കിലും വർദ്ധിക്കും.
ബെവ്കോ ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് മദ്യത്തിന് വിലകൂട്ടാൻ തീരുമാനിച്ചത്. ഇന്നലെയാണ് ബെവ്കോ നിർണായകമായ ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. വിലവർദ്ധനവിൽ അന്തിമ തീരുമാനം എടുക്കാൻ സർക്കാറിനോട് യോഗം ആവശ്യപ്പെട്ടു. വിലവർദ്ധനവ് സർക്കാറിന്റെ നയപരമായകാര്യമായതിനാലാണ് അന്തിമ തീരുമാനം സർക്കാറിന് വിട്ടത്.
കൊവിഡ് ലോക്ഡൗൺ കാരണം ബെവ്കോയ്ക്ക് വലിയ വരുമാന നഷ്ടം സംഭവിച്ചിരുന്നു. ഇത് നികത്താനായി മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം വർദ്ധിപ്പിച്ചിരുന്നു. മദ്യത്തിന്റെ ടെൻഡർ പുതുക്കണമെന്നത് ഏറെ കാലമായുള്ള ഇന്ത്യൻ വിദേശ മദ്യ നിർമാതാക്കളുടെ ആവശ്യമാണ്. വിലവർദ്ധനവിന്റെ ഗുണം മദ്യ നിർമാതാക്കൾക്കും ലഭിക്കും. മദ്യത്തിൽ സ്പിരിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ബെവ്കോ നിർമാതാക്കൾക്ക് മദ്യത്തിന് വില നൽകുന്നത്. നിലവിൽ ലിറ്ററിന് 35 രൂപയാണ് ബെവ്കോ നൽകുന്നത്.