പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രസംഘം കേരളത്തില്‍ എത്തും. രോഗം റിപ്പോർട്ട് ചെയ്ത കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വ്യാപിക്കാതിരിക്കാന്‍ കർശന നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താനും തുടർനടപടികൾ ചർച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ.രാജുവിൻ്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ യോഗം ചേർന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കുന്നത് തുടരുകയാണ്. കര്‍ഷകര്‍ക്ക് വേണ്ട ധനസഹായം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന് പുറമെ രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. കേരളത്തിൽ നിന്നും പക്ഷികളെ കൊണ്ടു വരുന്നതിന് കർണാടക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടും സംസ്ഥാന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി.
രാജസ്ഥാനിലേക്ക് മധ്യപ്രദേശിൽ നിന്നുമുള്ള കോഴികളെ കൊണ്ടുവരുന്നത് വിലക്കി. പഞ്ചാബിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ 400 റോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിരോധിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്താണ് പക്ഷിപ്പനി?
ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോവൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1.