വൈറ്റില പാലം അനധികൃതമായി തുറന്നു കൊടുത്ത കേസിൽ 3 പേർ കൂടി അറസ്റ്റിൽ. ഷക്കീർ അലി, സാജൻ, ആൽവിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. 3 പേരും വി ഫോർ കൊച്ചിയുടെ പ്രവർത്തകരാണ്. പനങ്ങാട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി.
കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നിപുൺ ചെറിയാൻ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിപുൺ ഉൾപ്പെടെ 4 പേർ റിമാൻഡിലാണ്. പൊതുമുതൽ നശിപ്പിക്കൽ, ആളുകളെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് പണം കെട്ടി വെക്കാമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിലെ പ്രതിയായ നിപുണിനെ രാത്രി ഫ്ലാറ്റിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് വൈറ്റില പാലത്തിന്റെ തെക്ക് ഭാഗം ചിലർ ചേർന്ന് തുറന്നു കൊടുത്തത്. ഈ ഭാഗത്തെ ബാരിക്കേഡുകൾ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ കാവലിലുണ്ടായിരുന്ന ഹോംഗാർഡുകൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ബാരിക്കേഡുകൾ നീക്കിയത്. പാലത്തിലേക്ക് നിരവധി വാഹനങ്ങൾ കയറി. പക്ഷെ വടക്ക് ഭാഗത്തെ ബാരിക്കേഡുകൾ നീക്കാത്തത് കാരണം വാഹനങ്ങൾ ഇവിടെ കുടുങ്ങി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തിരിച്ചുവിട്ടു. ഇതോടെ ഫ്ലൈ ഓവറിൽ വൻ ഗതാഗത കുരുക്കായി. ചിലർ പൊലീസിനോട് തട്ടിക്കയറി. പൊലീസ് ഏറെ പണിപ്പെട്ടാണ് പാലത്തിൽ നിന്ന് വാഹനങ്ങൾ ഒഴിപ്പിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. നാല് പേർ ചേർന്ന് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു എന്നാണ് വാഹനത്തിലുള്ളവർ പൊലീസിനെ അറിയിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാലത്തിന്റെ പണി കഴിഞ്ഞിട്ടും തുറുന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പാലം തുറന്നു കൊടുത്തത് . ഈ മാസം 9 ന് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷധിച്ച് വി ഫോർ കൊച്ചി പ്രവർത്തകർ നേരത്തെയും പാലത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.