‘സൂപ്പര്‍ ചൊവ്വ’ പ്രൈമറിയില്‍ വമ്പന്‍ തിരിച്ചുവരവാണ് മുന്‍ യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയിരിക്കുന്നത്. 14 സംസ്ഥാനങ്ങളിൽ നടന്ന വോട്ടെടുപ്പില്‍ 9 എണ്ണത്തിലും ബൈഡനാണ് മുന്‍പന്തിയില്‍ എത്തിയത്. എല്ലാ പ്രവചനങ്ങളിലും ബേണി സാൻഡേഴ്സായിരുന്നു മുന്നില്‍. എന്നാല്‍ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിലടക്കം ബാക്കിയുള്ള 5-ലും സാൻഡേഴ്സ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസ് പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാൻ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ വോട്ട് രേഖപ്പെടുത്തുന്ന ദിവസത്തെയാണ് ‘സൂപ്പര്‍ ചൊവ്വ’ എന്ന് വിളിക്കുന്നത്.
നേരത്തെ വോട്ടെടുപ്പ് പൂര്‍ത്തിയായ അയോവ, ന്യൂ ഹാംഷെയർ, നെവാഡ, സൗത്ത് കരോലിന തുടങ്ങിയ ചില വലിയ സംസ്ഥാനങ്ങളിലും സാൻഡേഴ്സായിരുന്നു വിജയിച്ചിരുന്നത്. ഏതായാലും ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി ബേണി സാൻഡേഴ്സോ, ജോ ബൈഡനോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. അയോവ പ്രൈമറിയില്‍ ബൈഡന്‍ ദയനീയമായി പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് ഇനിയൊരു മടങ്ങിവരവ് അസാധ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയതായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ 402 പ്രതിനിധികളുടെ പിന്തുണയുമായി ഒന്നാം സ്ഥാനത്താണ് അദ്ദേഹം.
മുൻ ന്യൂയോർക്ക് മേയർ കൂടിയായ ശതകോടീശ്വരന്‍ മൈക്കള്‍ ബ്ലൂംബെർഗ് അര ബില്യൺ ഡോളറിലധികം പണം ചെലവഴിച്ചു പ്രചാരണം നയിച്ചുവെങ്കിലും ഒരു സംസ്ഥാനത്തുപോലും മേല്‍ക്കൈ നേടാനായില്ല. ഒരു സമയത്ത് മൽസരത്തിൽ മുൻപന്തിയിൽ നിന്നിരുന്ന സെനറ്റർ എലിസബത്ത് വാറൻ, സ്വന്തം സംസ്ഥാനമായ മസാച്യുസെറ്റ്സിൽ ബൈഡനോട് പരാജയപ്പെട്ടത് അവര്‍ക്ക് മാനക്കേടായി.