വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്. പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ ഭൂഗര്‍ഭ ടണല്‍ വഴിയാണ് ജനപ്രതിനിധി സഭാംഗങ്ങള്‍ രക്ഷപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങളാണ് കാപ്പിറ്റോളിലെ അക്രമങ്ങള്‍ക്ക് വഴിവെച്ചത്.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകൾ താൽക്കാലികമായി റദ്ദാക്കി. 12 മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റർ അറിയിച്ചു. അതേസമയം, ഇലക്ഷന്‍ തട്ടിപ്പ് സംബന്ധിച്ച പ്രസിഡന്‍റിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ട്രംപ് നിയമിച്ച ജഡ്ജിമാര്‍ പോലും കേസ് സ്വീകരിച്ചില്ലെന്നും മക്കോണല്‍ പറഞ്ഞു.
സഭയ്ക്കകത്തും അത്യന്തം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. കാര്യങ്ങൾ വഷളാകുന്നുവെന്നു വ്യക്തമായതോടെ വൈസ് പ്രസിഡന്റും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് മേധാവിയുമായ മൈക്ക് പെൻസ് സ്ഥലംവിട്ടു. പിന്നാലെ, സുരക്ഷിതമായ ഓഫിസുകളിലേക്കു എത്രയും പെട്ടെന്നു നീങ്ങണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റ് അംഗങ്ങൾക്ക് നിര്‍ദേശം നല്‍കി. മാധ്യമപ്രവർത്തകരോട് ഹൗസ് ചേമ്പറിലേക്കും നീങ്ങാൻ ആവശ്യപ്പെട്ടു. അതിനിടെ 'നിങ്ങളുടെ സുഹൃത്ത് ട്രംപിനെ വിളിക്കൂ..., അയാളാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം' എന്ന് ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്മാര്‍ക്കു നേരെ ആക്രോശിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബൈഡന്റെ വിജയം അംഗീകരിക്കാനാണ് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിച്ചത്. കലാപത്തിനിടെ വെടിയേറ്റ ഒരു യുവതി മരിച്ചതായി പോലീസ് വകുപ്പ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.