റാന്നിയിൽ ബിജെപി പിന്തുണയോടെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രസിഡന്‍റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് ജില്ലാ സെക്രട്ടറി എ. പി. ജയൻ ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാന്നി പഞ്ചായത്തിൽ എൽഡിഎഫിനും യു.ഡി.എഫിനും അഞ്ച് സീറ്റ് വീതവും ബിജെപിക്ക് രണ്ട് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിയുടെ രണ്ട് അംഗങ്ങളും സ്വതന്ത്രനും പിന്തുണച്ചതോടെ എൽഡിഎഫ് അനായാസം ഭരണം നേടി. ജോസ് വിഭാഗത്തിലെ ശോഭാ ചാർളിയാണ് പ്രസിഡന്റ്.
മുന്നണി സംവിധാനത്തിൽ ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നാണ് സിപിഐ ജില്ലാ ഘടകം പറയുന്നത്. മൂന്നു സീറ്റിൽ മത്സരിച്ച സിപിഐ മൂന്നിലും തോറ്റിരുന്നു. ഇത് സിപിഎം വോട്ട് മറിച്ചതുകൊണ്ടാണ് എന്നും അവര്‍ ആരോപിക്കുന്നുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, ശോഭ ചാർളി ബിജെപിയുമായി ചേർന്ന് നൂറു രുപ പത്രത്തിൽ എഴുതി ഒപ്പിട്ടു നൽകിയ കരാർ പുറത്തുവന്നിരുന്നു. ഇടതു മുന്നണിയുടെ എല്ലാ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുമെന്നും സ്വന്തം പാർട്ടിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിൻ്റെ പരിപാടികളിൽ മാത്രമേ പങ്കെടുക്കൂ എന്നുമാണ് ശോഭ ചാർളി ഒപ്പിട്ട് നൽകിയത്.