വാളയാര്‍ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും. തിരുവനന്തപുരത്ത് എത്തിയാണ് മുഖ്യമന്ത്രിയെ കാണുക. കേരളാ പൊലീസിനെ വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. നീതി കിട്ടും വരെ തെരുവിൽ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അട്ടിമറിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും പെൺകുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു. സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽ നോട്ടത്തിലാവണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വാളയാര്‍ കേസിൽ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാറിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ പുനർവിചാരണ നടത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
പോക്സോ കോടതിയുടെ ആറ് വിധിന്യായങ്ങൾക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. പോക്സോ കോടതി വിധി ദുർബലപ്പെടുത്തി പുതിയ വിചാരണയായിരുന്നു അപ്പീലിലെ ആദ്യത്തെ ആവശ്യം. പുനർവിചാരണ വേളയിൽ അന്വേഷണ സംഘം ആവശ്യപ്പെടുകയാണെങ്കിൽ സിആർപിസി 178 പ്രകാരം കൂടുതൽ അന്വേഷണം നടത്താനുള്ള അനുമതിയും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിലെ ഒരു പ്രതി മരിച്ചതിനാൽ സർക്കാറിന്റെ നാല് അപ്പീലുകൾ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പോക്സോ കോടതിയുടെ ഈ നാല് വിധികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പുനർവിചാരണക്കായി പോക്സോ കോടതിയിലേക്ക് തന്നെ കേസ് മടക്കി അയക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേസിൽ പ്രാഥമിക അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ കോടതി വിമർശനം ഉന്നയിച്ചു. കേസിലെ നടത്തിപ്പിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ചയും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിചാരണ കോടതിയുടെ നടപടിയിലും ഹൈക്കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. പോക്സോ കോടതി ജഡ്ജിമാർക്ക് കൂടുതൽ പരിശീലനം നൽകണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.