ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. തന്നെ പിന്തുണച്ചവർക്ക് എല്ലാവർക്കും ഗാംഗുലി നന്ദി അറിയിച്ചു. ചികിത്സിച്ച ഡോക്ടർമാർക്ക് പ്രത്യേകം നന്ദി അറിയിച്ചു. താൻ ഇപ്പോൾ സുഖമായിരിക്കുന്നെന്നും, ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണ ആരോഗ്യവാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിലായിരുന്നു ഗാംഗുലിയെ പ്രവേശിപ്പിച്ചിരുന്നത്. ഗാംഗുലി ഉടൻ ആശുപത്രി വിടുമെന്ന് വുഡ്ലാന്റ് ആശുപത്രി സിഇഒ ഡോക്ടർ രൂപാലി ബസു ഇന്നലെ അറിയിച്ചിരുന്നു. ആശുപത്രി വിട്ടാലും വീട്ടിൽ നിരീക്ഷണം തുടരുമെന്നും രൂപാലി ബസു അറിയിച്ചു. മൂന്നാഴ്ചക്ക് ശേഷം ചികിത്സയുടെ അടുത്ത ഘട്ടം നിശ്ചയിക്കും. ഗാംഗുലിയെ ചികിത്സിക്കുന്ന 9 അംഗ വിദഗ്ധ സംഘവുമായി ഹൃദ്രോഗ വിദഗ്ധൻ ഡോ. ദേവി ഷെട്ടി ചർച്ച നടത്തിയ ശേഷമാണ് തുടർ നടപടികൾ തീരുമാനിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജനുവരി രണ്ടിനാണ് നെഞ്ചുവേദനയെ തുടർന്നാണ് നാൽപ്പത്തി എട്ടുകാരനായ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിംനേഷ്യത്തിൽ വ്യായാമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ഗാംഗുലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയിൽ ഹൃദയത്തിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി.