അന്താരാഷ്ട്ര കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ സർക്കാർ പദ്ധതികളിൽ നിന്ന് വിലക്കിയ നടപടിക്ക് എതിരെയുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. പി ഡബ്ലിയു സിയുടെ ഹർജിയിൽ രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നീട്ടിയത്. ഹർജി അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും. കമ്പനിയുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ വിലക്കിയതെന്ന വാദം അംഗീകരിച്ചാണ് സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സ്പേസ് പാർക്കിലെ പ്രൊജക്റ്റ് മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പി ഡബ്ല്യൂ സിയെ ഐടി വകുപ്പിന്റെ മുഴുവൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിതല അന്വേഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഐടി വകുപ്പിലെ പദ്ധതികളിൽ നിന്ന് പി ഡബ്ല്യൂ സിയെ ഒഴിവാക്കാൻ സമിതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാറിന്റെ ഇന്റർനെറ്റ് വിതരണ പദ്ധതിയായ കെ ഫോണിന്റെ കൺസൾട്ടൻസിയിൽ നിന്നും പിഡബ്ല്യൂസിയെ ഒഴിവാക്കിയിരുന്നു. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ നിന്നും പിഡബ്ലൂസിയെ മാറ്റാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ ഗതാഗത വകുപ്പിലെ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും കമ്പനിയെ ഒഴിവാക്കി. ഇതിനെതിരെയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഹൈക്കോടതിയെ സമീപിച്ചത്.