നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 80 വയസ്സുകഴിഞ്ഞവർക്കും തപാൽ വോട്ട് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. കൊവിഡ് ബാധിതർക്കും തപാൽ വോട്ട് ഏർപ്പെടുത്തും. ആറര ലക്ഷത്തോളം 80 വയസ് കഴിഞ്ഞ വോട്ടർമാർക്കാണ് തപാൽ വോട്ടിന്റെ ഗുണം ലഭിക്കുക. തപാൽ വോട്ട് വേണ്ടാത്ത കൊവിഡ് രോഗികൾക്ക് പിപിഇ കിറ്റ് ധരിച്ച വോട്ട് ചെയ്യാം. പിപിഇ കിറ്റ് സ്വന്തം ചെലവിൽ വാങ്ങണം. പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചവർക്ക് നേരിട്ട് വോട്ട് ചെയ്യാനാവില്ല. ഇത് സംബന്ധിച്ച് പോളിംഗ് ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം പറഞ്ഞു. കൊവിഡ് സാഹചര്യം പരിഗണിച്ചാകും ചട്ടങ്ങൾ പരിഷ്കരിക്കുക.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തപാൽ വോട്ടിന് അർഹരായവർ വിജ്ഞാപനം വന്ന് അഞ്ച് ദിവത്തിനുള്ളിൽ അപേക്ഷ നൽകണം. റിട്ടേണിംഗ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകും. ഈ മാസം 21 ന് രാഷ്ട്രീയ പാർട്ടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണം, പത്രികാ സമർപ്പണം, റോഡ് ഷോ എന്നിവക്ക് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.