ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം. ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ചു ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ശ്രീറാം ഓടിച്ച കാറിടിച്ചാണ് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്‌പെൻഷൻ പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ നേരത്ത മുഖ്യമന്ത്രി തള്ളിയിരുന്നു.
അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയതാണ്. ശ്രീറാമിനെതിരെ നരഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങളും സുഹൃത്ത് വഫ ഫിറോസിനെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.