ഹരിയാനയില്‍ ഇറ്റാലിയന്‍ സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 29 ആയി. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ് ആഹ്വാനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 438 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 552 സാംപിളുകൾ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിഭവനില്‍ എല്ലാവർഷവും നടക്കാറുള്ള ഹോളി ഒത്തുചേരല്‍ ഈ വർഷം ഉണ്ടാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ ഒരാൾക്കും, ആഗ്രയിൽ ആറു പേർക്കും കേരളത്തിൽ മൂന്ന് പേർക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യലെത്തിയ 15 - ഇറ്റാലിയന്‍ ടൂറിസ്റ്റുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) വ്യക്തമാക്കിയിരുന്നു. എയിംസില്‍ നടത്തിയ ലബോറട്ടറി പരിശോധനയിലാണ് ഇവരില്‍ കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിനായി ഐ.ടി.ബി.പി (ചവ്വാല) ക്യാമ്പിലേക്ക് മാറ്റി. ഇറ്റലിയില്‍ നിന്നെത്തിയ 21- അംഗ സംഘത്തിലെ 15 - പേരിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സംഘത്തിലുള്ള ദമ്പതികള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യകതമാക്കി.