സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല. ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ. എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര സിം ഉണ്ടെന്ന് വാര്‍ത്താവിനിമയ വകുപ്പിന് അറിയാന്‍ കഴിയും. ടെലികോം കമ്പനികളുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ വകുപ്പ് നേരിട്ടുതന്നെ ഇത്തരക്കാര്‍ക്കെതിരേ രംഗത്തുവന്നേക്കും. സാധാരണ ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടും. അങ്ങനെ നഷ്ടപ്പെടാത്തവയടക്കം ഓരോരുത്തരുടെയും പേരില്‍ എത്ര സിമ്മുകളുണ്ടെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്. ഒന്‍പതില്‍ കൂടുതലുണ്ടെങ്കിലാണ് അവ സേവന ഉപഭോക്താക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കേണ്ടത്.
കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്. 2013 നവംബറിലാണ് ടെലികോം മന്ത്രാലയം ഇങ്ങനെയൊരു ചട്ടം കൊണ്ടുവരുന്നത്. എന്നാല്‍ നൂറിലധികം സിം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന നിരവധി ആളുകള്‍ ഉണ്ടെന്നാണ് ടെലികോം മന്ത്രാലയം തന്നെ പറയുന്നത്. അത്തരക്കാരെ പൂട്ടാനുള്ള നീക്കമെന്നോണമാണ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രായ് തീരുമാനിച്ചത്. ടെലികോം കമ്പനികൾക്കാവട്ടെ ഒരാള്‍ എത്ര സിം കാര്‍ഡുകള്‍ എടുത്താലും സന്തോഷം മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവര്‍ കാര്യമായി ഒന്നും ചെയ്യില്ല. അതുകൊണ്ടുകൂടെയാണ് ട്രായ് തന്നെ അതിന് നേരിട്ട് കച്ചകെട്ടിയിറങ്ങുന്നത്.
സിം കാര്‍ഡുകളുടെ അമിതോപയോഗം നിയന്ത്രിക്കണമെന്ന് രാജ്യത്തെ സുരക്ഷാ ഏജന്‍സികളും പലതവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സിം കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത്. മൊത്തം 94 കോടി മൊബൈൽ ഫോൺ വരിക്കാര്‍ ഉണ്ടെന്നാണ് ടെലികോം മന്ത്രാലയത്തിന്‍റെ അനുമാനം. അതില്‍ 25-30 ശതമാനവും പ്രവര്‍ത്തനരഹിതമാണ്. 5-10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ സിം ഉപയോഗിക്കുന്നവര്‍ ഉള്ളത്. അത് മൊത്തം ഉപഭോക്താക്കളുടെ എണ്ണത്തിന്റെ 21 ശതമാനത്തോളംവരും. അവരെയാണ് ട്രായ് ആദ്യഘട്ടത്തില്‍ ഉന്നം വയ്ക്കുന്നത്. അതുകൊണ്ട്, നിയമങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതിനു മുന്‍പ് ഒൻപതിൽ അധികം സിം കാർഡുകൾ ഉണ്ടെങ്കില്‍ അവ ഉടന്‍തന്നെ തിരിച്ചേല്‍പ്പിക്കുന്നതാണ് നല്ലത്.