കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ശ്രമം. യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് തിരുവമ്പാടി. വർഷങ്ങളായി മുസ്ലീ ലീഗാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എൽഡിഎഫ് അട്ടിമറിച്ചിരുന്നു. മണ്ഡലത്തിലെ കൃസ്ത്യൻ വോട്ട് ബാങ്കിനെ മുന്നിൽ കണ്ടാണ് അപു ജോസഫിനെ മത്സരിപ്പിക്കാൻ കേരളാ കോൺഗ്രസ് ശ്രമിക്കുന്നത്. മണ്ഡലത്തിലെ സഭകളുമായി അപുവിനെ നല്ല ബന്ധമാണുള്ളത്. യുവ സ്ഥാനാർത്ഥി എന്ന നിലയിൽ അപുവിന് തിരുവമ്പാടിയിൽ മികച്ച സ്വീകര്യത ലഭിക്കുമെന്ന് കേരളാ കോൺഗ്രസിന് പ്രതീക്ഷയുണ്ട്. മണ്ഡലം വെച്ചുമാറാൻ ലീഗ് തയ്യാറാണെന്നാണ് സൂചന കൃസ്ത്യൻ സമൂഹത്തിന് ലീഗിനോടുള്ള വിമുഖത കൂടി യുഡിഎഫ് കണക്കിലെടുത്തിട്ടുണ്ട്.
കേരളാ കോൺഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര മണ്ഡലമാണ് ലീഗ് പകരം ചോദിക്കുക. മലബാറിൽ കേരളാ കോൺഗ്രസ് മത്സരിക്കുന്ന 3 സീറ്റുകളിൽ ഒന്നാണ് പേരാമ്പ്ര. എന്നാൽ ഇടത് ശക്തി കേന്ദ്രമായ പേരാമ്പ്രയിൽ കേരള കോൺഗ്രസിന് വലിയ വേരോട്ടമില്ല. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് എമ്മാണ് മത്സരിച്ചത്. മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തിൽ സീറ്റ് ലഭിക്കുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ തിരുവമ്പാടി സീറ്റ് വെച്ചുമാറും.
സീറ്റ് മാറ്റം സംബന്ധിച്ച് യുഡിഎഫിലെ ഘടകക്ഷികൾ തമ്മിൽ അനൗപചാരിക ചർച്ച ആരംഭിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് അപു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. യുവജനങ്ങൾ കൂടുതലായി മത്സര രംഗത്തേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് അപു വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇടതു മുന്നണിയിൽ പേരാമ്പ്ര മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് നൽകുമോ എന്ന് തീരുമാനം ആയിട്ടില്ല. ജയ സാധ്യതയുള്ള മണ്ഡലമായതിനാൽ ജോസ് കെ മാണി സീറ്റ് ചോദിക്കാൻ സാധ്യതയുണ്ട്. നിലവിൽ ടിപി രാമകൃഷ്ണനാണ് ഇവിടെ നിന്നുള്ള എംഎൽഎ. മലബാറിൽ കേരളാ കോൺഗ്രസ് മത്സരിക്കുന്ന ആലത്തൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങൾക്ക് പകരം ജയസാധ്യതയുള്ള മറ്റ് സീറ്റുകൾ ജോസഫ് യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും.