നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനില്ലെന്ന് കൃഷിമന്ത്രി വിഎസ് സുനിൽകുമാർ. കഴിഞ്ഞ 3 തവണ മത്സരിച്ച് ജയിച്ചു. ഒരാൾ 15 വർഷം എംഎൽഎ ആയാൽ മതിയെന്നാണ് തന്റെ അഭിപ്രായമെന്ന് സുനിൽ കുമാർ പറഞ്ഞു. മൂന്നു തവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം, തന്റെയും അഭിപ്രായവും അതുതന്നെയാണ്. യുവാക്കൾക്ക് അവസരം നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനിൽകുമാർ പറഞ്ഞു. കഴിഞ്ഞ തവണ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് സുനിൽകുമാർ മത്സരിച്ചത്.
കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ സുനിൽ കുമാറിന്റെ വ്യക്തിപ്രഭാവത്തിലാണ് ഇടതുമുന്നണി ജയം നേടിയത്. കോൺഗ്രസിലെ പത്മജയെയാണ് സുനിൽകുമാർ തോൽപ്പിച്ചത്. കോൺഗ്രസിന് ശക്തമായ വേരുകളുള്ള മണ്ഡലമാണ് തൃശ്ശൂർ. കൈപ്പമംഗലം മണ്ഡലത്തിൽ നിന്നാണ് നേരത്തെ രണ്ട് തവണ സുനിൽ കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നതിനാണ് സുനിൽ കുമാറിനെ കഴിഞ്ഞ തവണ തൃശ്ശൂരിൽ പരീക്ഷിച്ചത്. തൃശ്ശൂരിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിനാണ് സുനിൽ കുമാർ ജയിച്ചത്. സുനിൽകുമാറിന്റെ ജനകീയതയാണ് വിജയത്തിൽ നിർണായകമായത്. അതുകൊണ്ടു തന്നെ സുനിൽ കുമാറിന് പകരക്കാരനെ കണ്ടെത്തുക സിപിഐക്ക് എളുപ്പമല്ല. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം മാത്രമാണ് മണ്ഡലത്തിൽ ഇടതു മുന്നണിക്കുള്ളത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സുനിൽകുമാറിനെ മാറ്റുന്നത് മണ്ഡലം നഷ്ടമാകാൻ ഇടയാക്കുമെന്ന് മുന്നണിയിൽ ആശങ്കയുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് സുനിൽകുമാറിന് ഒരു അവസരം കൂടി നൽകിയേക്കും. അതേ സമയം സുനിൽ കുമാർ മത്സരിക്കുന്നത് സംബന്ധിച്ച് സിപിഐ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന സുനിർകുമാറിനെ വീണ്ടും പരിഗണിക്കുന്നതിൽ സിപിഎമ്മിനും താൽപര്യമുണ്ട്. പകരം ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ലെങ്കിൽ മികച്ച പ്രതിച്ഛായയുള്ള സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടേക്കും.