അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാൻ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. 205 നെതിരെ 223 വോട്ടുകൾക്കാണ് പ്രമേയം പാസായത്. മേരിലാൻഡിൽ നിന്നുള്ള പ്രതിനിധി ജാമി റാസ്കിൻ ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. യുഎസ് ക്യാപിറ്റോൾ ഹില്ലിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനിച്ചത്. ക്യാപിറ്റോൾ ഹില്ലിലെ ആക്രമണം പ്രസിഡന്റിന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രമേയം അവതരിപ്പിച്ച റാസ്കിൻ പറഞ്ഞു.
പ്രമേയത്തെ എതിർത്തും അനുകൂലിച്ചു സഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. ഏതാനും റിപ്പബ്ലിക്കൻ പ്രതിനിധികൾ പ്രമേയത്തെ എതിർത്തു. പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള തീരുമാനം കോൺഗ്രസിന്റെ അധികാരങ്ങൾക്ക് പുറത്താണെന്ന് റൂൾസ് കമ്മിറ്റിയിലെ മുതിർന്ന റിപ്പബ്ലിക്കൻ പ്രതിനിധി ടോം കോൾ പറഞ്ഞു. അതേ സമയം പ്രമേയം നിരസിക്കുമെന്ന് മൈക്ക് പെൻസ് സ്പീക്കർ നാൻസി പെലോസിയെ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജനുവരി ആറിന് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ ക്യാപിറ്റൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയായിരുന്നു. ഇവർ പൊലീസുമായി ഏറ്റുമുട്ടി. അക്രമത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കലാപത്തിൽ അഞ്ച് പേർ മരിച്ചു. നാല് പ്രതിഷേധക്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.