യുഡിഎഫ് അധികാരത്തിൽ വന്നാൽ സർക്കാർ ഭവന പദ്ധതിയായ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന എംഎം ഹസ്സന്റെ അഭിപ്രായത്തെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലൈഫ് മിഷനെ സംബന്ധിച്ച് കോൺഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുകളിൽ ആകാശവും താഴെ ഭൂമിയും എന്ന നിലയിൽ രാജ്യത്ത് പതിനായിരക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്. ഇവർക്ക് ഭവന പദ്ധതി ആദ്യമായി ആവിഷ്കരിച്ച് നടപ്പാക്കിയത് കോൺഗ്രസാണ്. നിർധനർക്ക് ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് കോൺഗ്രസാണ്. കോൺഗ്രസിന്റെ റെക്കോർഡ് ആർക്കും ഭേദിക്കാനാവില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് ഭവന പദ്ധതി ത്വരിതഗതിയിൽ മുന്നോട്ട് കൊണ്ടുപോകും. വീടില്ലാത്ത ഒരാൾ പോലും ഉണ്ടാകാൻ പാടില്ല എന്ന നിലയിൽ പദ്ധതിയെ ഉയർത്തിക്കൊണ്ടുവരും. അതുകൊണ്ടു തന്നെ ലൈഫ് പദ്ധതി പിരിച്ചുവിടുന്ന പ്രശ്നം ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞത്. ഹസ്സന്റെ അഭിപ്രായ പ്രകടനം തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണ വിഷയമാക്കിയിരുന്നു. ഹസ്സന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിരച്ചടിയായെന്ന് കെ മുരളീധരൻ എംപി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലൈഫ് പദ്ധതിയെ പിന്തുണച്ച് മുല്ലപ്പള്ളി രംഗത്തെത്തിയത്.