തിരുവനന്തപുരം: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകും. സിബിഐ അന്വേഷണത്തിന് കോടതിയുടെ അനുമതി വേണ്ട സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുക. നിയമ വകുപ്പ് ഇത് സംബന്ധിച്ച ഉപദേശം സർക്കാറിന് നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ പാലക്കാട് പോക്സോ കോടതിയെ സമീപിക്കും. കേസ് സിബിഐക്ക് വിടാൻ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവുനല്‍കി. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുട്ടികളെയാണ് വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന കേസില്‍ പോക്സോ പ്രകാരം അറസ്റ്റുചെയ്യപ്പെട്ടവരെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഈ കീഴ്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനിടെ നിരവധി വെളിപ്പെടുത്തലുകള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നടത്തിയിരുന്നു. കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞിരുന്നു. 'പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും, ഏറ്റെടുത്താല്‍ ബാക്കി കാര്യങ്ങളെല്ലാം താന്‍ നോക്കിക്കോള്ളാമെന്നും ഡിവൈഎസ്പി പറഞ്ഞതായാണ് വെളിപ്പെടുത്തിയത്. കേസില്‍ ഒരു ഉന്നതനുകൂടെ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് സോജന്‍ ശ്രമിച്ചത്. എന്നാല്‍ അത് ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല. അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.