സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച കാഴ്ചവെച്ച കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അസഹറുദ്ദീൻ നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസ്ഹറുദ്ദീന്റെ മികവിൽ കേരളം 8 വിക്കറ്റിനാണ് മുംബൈയെ കീഴടക്കിയത്. 37 പന്തിൽ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ 137 റൺസുമായി പുറത്താവാതെ നിന്നു. മുംബൈ ഉയർത്തിയ വിജയലക്ഷ്യമായ 196 റൺസ് കേരളം പതിനാറാം ഓവറിൽ മറികടന്നു. 11 സിക്സും 9 ഫോറും അടങ്ങിയതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിംഗ്സ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യക്കാരന്റെ മൂന്നാമത്തെ വേഗത ഏറിയ സെഞ്ച്വറിയാണ് അസ്ഹറുദ്ദീന്റെ ബാറ്റിൽ നിന്ന് പിറന്നത്. കേരള താരത്തിന്റെ പ്രകടനം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അസ്ഹറുദ്ദീന്റെ പ്രകടനത്തെ വീരേന്ദ്ര സെവാഗ് അഭിനന്ദിച്ചു. പ്രമുഖ കമന്റേറ്റർ ഹർഷ ബോഗ്ലെയും അസ്ഹറുദ്ദീന്റെ പ്രകടനത്തെ പ്രകീർത്തിച്ചു. മുംബൈയിൽ മറ്റൊരു അസ്ഹറുദ്ദീന്റെ താരോദമാണ് കണ്ടതെന്ന് ഹർഷ ട്വീറ്റ് ചെയ്തു. ഐപിഎൽ താരലേലം നടക്കാനിരിക്കെ അസ്ഹറുദ്ദീൻ ഏത് ടീമിൽ ഇടം നേടുമെന്നാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.