ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം നാളെ ആരംഭിക്കും. വാക്സിൻ വിതരണത്തിന്റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ആദ്യഘട്ടത്തില്‍ മൂന്നു കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, ഹൈ റിസ്‌ക് വിഭാഗത്തിലുളളവര്‍ക്കാണ് നാളെ മുതൽ വാക്സിൻ നൽകുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവറുടെ വാക്സിനുകളാണ് നൽകുക.
വിതരണത്തിനായി കേരളത്തിൽ ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും രണ്ട് ദിവസം മുമ്പ് എത്തിച്ചു. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിയ ഉടൻ തന്നെ നടപടിക്രമങ്ങൾ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു . റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് അതത് ജില്ലാ വാക്സിൻ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം വാക്സിൻ എത്തിക്കുന്നത്.