ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 33 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് . ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 336 റൺസിന് അവസാനിച്ചു. രണ്ട് വിക്കറ്റിന് 62 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് 25 റൺസെടുത്ത പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. തുടർന്ന് 37 റൺസെടുത്ത ക്യാപ്റ്റൻ രഹാനെ പുറത്തായി. ഏഴാം വിക്കറ്റിൽ ശാർദുൽ താക്കൂർ- വാഷിംഗ്ടൺ സുന്ദർ സഖ്യമാണ് ഇന്ത്യയുടെ ഇന്നിംഗ്സ് 300 കടത്തിയത്. ഓസീസിന്റെ സ്പിൻ പേസ് ബൗളിംഗിനെ പ്രതിരോധിച്ച ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 123 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 67 റൺസെടുത്ത താക്കൂറാണ് ആദ്യം പുറത്തായത്. അധികം താമസിയാതെ സുന്ദറും പുറത്തായി. സുന്ദർ 62 റൺസെടുത്തു. സിറാജ് പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്സ് 336 റൺസിന് അവസാനിച്ചു.
ഓസീസിനായി ഹേസൽവുഡ് 5 വിക്കറ്റെടുത്തു. സ്റ്റാർക്ക്,കമ്മിൻസ് എന്നിവർ 2 വീക്കറ്റ് വീതം നേടി.
ആദ്യ ഇന്നിംഗ്സിൽ ഓസീസ് 369 റൺസാണ് എടുത്തത്. രണ്ടാം ദിവസം അഞ്ച് വിക്കറ്റിന് 274 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് അധിക നേരം പിടിച്ചു നിൽക്കാനായില്ല. 50 റൺസെടുത്ത പെയിനാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ കാമറോൺ ഗ്രീനും തൊട്ടുപിന്നാലെ പുറത്തായി. 315 റൺസ് എടുക്കുന്നതിനിടെ എട്ടാം വിക്കറ്റും നഷ്മായി. വാഷിംഗ്ടൺ സുന്ദറിനും ശാർദുൽ താക്കൂറിനുമായിരുന്നു വിക്കറ്റ്. 9 ആം വിക്കറ്റിൽ സ്റ്റാർക്കും നാഥൻ ലിയോണും പിടിച്ചു നിൽക്കാൻ ശ്രമം നടത്തി. സ്കോർ 354 ൽ നിൽക്കെ 24 റൺസെടുത്ത നാഥൻ ലിയോണെ സുന്ദർ ക്ലീൻ ബൗൾഡാക്കി. പത്താമനായി ഹേസൽവുഡ് പുറത്താകുമ്പോൾ ഓസീസ് സ്കോർ 369 റൺസായിരുന്നു.
ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ശാർദുൽ താക്കൂറും നടരാജനും വാഷിംഗ്ടൺ സുന്ദറും മൂന്നു വിക്കറ്റ് വീതം എടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.