കാസര്‍ഗോഡ്: കാസര്‍ഗോഡ് - കണ്ണൂര്‍ ജില്ലകള്‍ക്ക് കരുത്തേകി മലനാട് റിവർ ക്രൂയിസ് പദ്ധതിയൊരുങ്ങുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാനപ്പെട്ട ഏഴ് നദികളെ ബന്ധിപ്പിച്ച് നടത്തുന്ന മലനാട് റിവർ ക്രൂയിസ് പദ്ധതി. ഇതിന്‍റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറത്ത് എട്ടു കോടി രൂപ ചിലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നിർമ്മിക്കുന്ന ഹൗസ്ബോട്ട് ടെർമിനൽ, 1.35 കോടി ചെലവഴിച്ചു നിർമ്മിക്കുന്ന ടെർമിനൽ റോഡ് എന്നിവയുടെ പ്രവൃത്തി ആരംഭിച്ചു.
ഈ വർഷം മെയിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ വടക്കിന്റെ വെനീസ് എന്ന പേരിൽ അറിയപ്പെടുന്ന വലിയപറമ്പ് കായൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള വികസനം യാഥാർഥ്യമാവും. ഏഴ് പുഴകളെ കോർത്തിണക്കി 197 കി.മി യാത്ര ചെയ്ത് ഓരോ പ്രദേശത്തെയും സംസ്‌കാരവും പൈതൃകവും കലാരൂപങ്ങളും രുചിഭേദങ്ങളും ലോകത്തിന് പരിചയപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന് പുറമെ വലിയപറമ്പ് മാവിലാ കടപ്പുറത്ത് 3.75 കോടി മുതൽ മുടക്കി ബോട്ട് ജെട്ടി, വലിയ പറമ്പ് പഞ്ചായത്തിലെ മാടക്കാലിൽ 98 ലക്ഷം ചെലവഴിച്ച് ബോട്ട് ജെട്ടി എന്നിവയാണ് റിവർ ക്രൂയിസ് പദ്ധതിയിൽ ജില്ലയ്ക്ക് ലഭിച്ച നേട്ടങ്ങൾ.
റിവർ ക്രൂയിസ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള മേല്‍പ്പറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്. ബേക്കലിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന തുളുനാട് ഉത്തരവാദിത്ത ടൂറിസത്തിന്റെയും പൈതൃക ടൂറിസത്തിന്റെയും സാധ്യതകളിലേക്ക് തുഴയെറിഞ്ഞ് വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാനപ്പെട്ട ഏഴ് നദികളെ ബന്ധിപ്പിച്ച് നടത്തുന്ന മലനാട് റിവർ ക്രൂയിസ് പദ്ധതി. പദ്ധതി യാഥാര്‍ഥൃമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വന്‍ തോതില്‍ തുറക്കപ്പെടുമെന്നാണ് ഈ മേഖലയിലുള്ളവര്‍ കരുതുന്നത്.