റിപ്പബ്ലിക്ക് ടിവി എഡിറ്ററും അർണബ് ഗോസാമിയും ബാർക്ക് തലവൻ പാർത്തോ ദാസ്ഗുപ്തയും തമ്മിലെ വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 2019 ബാലാക്കോട്ട് ആക്രമണവും പൊതു തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതേണ്ടതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ജയിക്കാനായി രാജ്യസുരക്ഷയെ അപകടപ്പെടുത്തിയത് സംബന്ധിച്ച് ജെപിസി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലക്കോട്ട് ആക്രമണം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
വിവാദ വാട്സ്ആപ്പ് ചാറ്റിൽ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്ന് കേൺഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്പെട്ടു. വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) "രാജ്യസ്നേഹി"യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം "നമ്മൾ വിജയിച്ചു" എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നും ശശി തരൂർ ചോദിച്ചു.